വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന് ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്.ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരംഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്.ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക് പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവയാണ് ഇന്ത്യയിലെ വേദികൾ. നവി മുംബെൈയിൽ നവംബർ രണ്ടിനാണ് ഫൈനൽ. പാകിസ്ഥാൻ ഫൈനലിൽ കടക്കുകയാണെങ്കിൽ ഫൈനൽ കൊളംബോയിലാകും നടക്കുക. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ഏഴു തവണ ജേതാക്കളായിട്ടുണ്ട്.നാലുതവണ ഇംഗ്ലണ്ടും ഒരിക്കൽ ന്യൂസിലൻഡും ജേതാക്കളായി. ഇന്ത്യ 2005ലും 2017ലും റണ്ണറപ്പായിട്ടുണ്ട്. അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന ഹർമൻപ്രീത് കൗർ ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കുന്നു. സ്‌മൃതി മന്ഥാന, ജമീമ റോഡ്രിഗസ്, വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ്, ദീപ്‌തി ശർമ എന്നിവർ ടീമിലുണ്ട്. പത്ത് ലോകകപ്പ് കളിച്ച ഇന്ത്യ 70 മത്സരങ്ങളിൽ 37 ജയം കുറിച്ചിട്ടുണ്ട്.
Share Now