ആളെ കൂട്ടാത്തതില്‍ വീഴ്ച; എംവിഡി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 52 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് പരിപാടിയില്‍ ആളെ കൂട്ടുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് അസി.ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ജോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഇന്നലെ കനകക്കുന്ന് കൊട്ടാര പരിസരത്ത് നടന്ന ചടങ്ങിനിടെ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ക്ഷുഭിതനാവുകയും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.അതിനിടെ, മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് പുകയുന്നത്. ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിലും മറ്റും പ്രതിഷേധ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന തരത്തില്‍ ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉദ്യോഗസ്ഥരെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്.

വകുപ്പിലേക്കു വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ്് ഓഫ് പരിപാടി ആളെക്കൂട്ടി വിപുലമായി നടത്തേണ്ടതുണ്ടോ എന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. പല വകുപ്പുകളിലേക്കും വാഹനങ്ങള്‍ വാങ്ങാറുണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള പരിപാടികളൊന്നും ഉണ്ടാകാറില്ലെന്നും ഇവര്‍ പറയുന്നു. പൊലീസ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നടക്കുമ്പോഴും ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാകാറുള്ളൂവെന്നും അവര്‍ പറയുന്നു.ഇന്നലെ വൈകിട്ട് കനകക്കുന്നിലായിരുന്നു 52 വാഹനങ്ങളും നിരത്തിയിട്ട് ഫളാഗ് ഓഫ് ചെയ്യാനാണ് മന്ത്രി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കൊട്ടാരത്തിന്റെ മുന്നില്‍ വാഹനം നിരത്തിയിടാന്‍ കനകക്കുന്നിലെ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല. അവിടെയുള്ള ടൈല്‍സ് ഉടയുമെന്നതാണു കാരണം പറഞ്ഞത്. ഇതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കനകക്കുന്നില്‍ നിന്നു സൂര്യകാന്തിയിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ നിരത്തിയിട്ടു. ഇതു മന്ത്രിക്ക് ഇഷ്ടമായില്ല. പരിപാടിയുടെ അധ്യക്ഷന്‍ വി കെ പ്രശാന്ത് എംഎല്‍എ ആയിരുന്നു. അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി എസ്് പ്രമോജ് ശങ്കര്‍ ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു.

Share Now

You may have missed