മാട്രിമോണിയിലൂടെ പരിചയം, സുഹൃത്തുകളായപ്പോൾ പണം ആവശ്യപ്പെട്ടു; അധ്യാപികയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ

ബെംഗളൂരു: മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയെടുത്തായി പരാതി. അധ്യാപികയുടെ പക്കൽ നിന്നും 2.27 കോടി രൂപയാണ് പല കാരണങ്ങൾ കാട്ടി യുവാവ് തട്ടിയെടുത്തത്. വിധവയായ അധ്യാപികയ്ക്കു ഒരു മകനുണ്ടെങ്കിലും ഒപ്പം താമസിച്ചിരുന്നില്ല. ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആഗ്രഹിച്ചാണ് 59 വയസ്സുകാരിയായ അധ്യാപിക മാട്രിമോണി സൈറ്റിൽ റജിസ്റ്റർ ചെയ്തത്.2019 ഡിസംബറിൽ അറ്റ്ലാന്റയിൽ താമസിക്കുന്ന യുഎസ് പൗരനായ അഹൻ കുമാർ എന്ന വ്യക്തിയുമായി മാട്രിമോണി സൈറ്റിലൂടെ പരിചയത്തിലായി. തുർക്കിയിലെ ഇസ്താംബുളിൽ ഒരു കമ്പനിയുടെ ഡ്രില്ലിംഗ് എഞ്ചിനീയറാണ് അയാൾ എന്ന് പരിചയപ്പെടുത്തി. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും, അധ്യാപിക തന്റെ ഭാര്യ എന്ന് അയാൾ വിശേഷിപ്പിക്കുവാനും തുടങ്ങി.2020 ജനുവരിയിൽ ഭക്ഷണത്തിന് പണം തികയുന്നില്ലെന്ന് പറഞ്ഞ് ഇയാൾ അധ്യാപികയോട് പണം ആവശ്യപ്പെട്ടു. ദയ തോന്നിയ അധ്യാപിക പണം അയച്ചു നൽകി. പിന്നീട് മറ്റു പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അയാൾ കൂടുതൽ പണം ആവശ്യപ്പെട്ടു. ഏകദേശം 2.27 കോടി രൂപ ഇത്തരത്തിൽ അധ്യാപിക അയാൾക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും, തിരികെ തരാൻ അയാൾ തയാറായില്ല. കഴിഞ്ഞ ദിവസം വീണ്ടും 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപിക പൊലീസിൽ പരാതി നൽകിയത്. കേസ് റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Share Now

You may have missed